Sunday, 17 July 2011

ചീങ്കണ്ണിച്ചാട്ടം വിശ്വസിക്കാവാനാതെ

പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നേരിട്ടു കണ്ടവര്‍ക്ക് അതെങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് അറിയാതായിരിക്കുന്നു. വെള്ളത്തില്‍ നിന്നു ബോട്ടിനു മുന്നിലേക്കു ചാടി ഉയരുന്ന ചീങ്കണ്ണി. അത്രയും വലിയ ചീങ്കണ്ണിയില്ലെന്ന് ഓസ്ട്രേലിയയിലെ ഒരു വിഭാഗം മൃഗസ്നേഹികള്‍. ചെറിയ ബോട്ടില്‍ ചീങ്കണ്ണിയുടെ അടുത്തു പോയാല്‍ ഒരാള്‍ പോലും തിരിച്ചു വരില്ലെന്നു പരിസ്ഥിതി സ്നേഹികള്‍. ചീങ്കണ്ണിയുടെ ദേഹത്തു തൊട്ടവര്‍ക്ക് ഇപ്പോഴും അത്ഭുതം മാറിയിട്ടില്ല. ചീങ്കണ്ണി ടൂറിസത്തിനെതിരേയും അനുകൂലിച്ചും ചര്‍ച്ചകളും വിവാദങ്ങളും ആരംഭിച്ചു കഴിഞ്ഞു ഓസ്ട്രേലിയയില്‍.

ക്രോക്കഡൈല്‍ സിനിമകളില്‍ കണ്ടു വിസ്മയിച്ചിട്ടുള്ള ഈ ദൃശ്യത്തിലെ നായകന്‍ അഞ്ചരമീറ്റര്‍ നീളമുള്ള ചീങ്കണ്ണിയാണ്. നരഭോജിയായ ഇവന് നാട്ടുകാരിട്ട പേര്, ബ്രൂട്ടസ്.

ഡാര്‍വിന്‍ പ്രവിശ്യയിലെ നദികളും വെള്ളക്കെട്ടുകളും ചീങ്കണ്ണികളുടെ കേന്ദ്രങ്ങളാണ്. ക്രൊക്കഡൈല്‍ ഡുണ്ഡി എന്ന സിനിമ ഷൂട്ട് ചെയ്ത സ്ഥലമാണ് ഇത്. ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേപെ ചീങ്കണ്ണികള്‍ കൊന്നു തിന്നിട്ട് അധികം കാലമായില്ല. ടൂറിസം കേന്ദ്രങ്ങളിലെല്ലാം പ്രത്യേകം ബോര്‍ഡ് വച്ചിട്ടുണ്ട്. വെള്ളത്തില്‍ ഇറങ്ങുകയോ നീന്തുകയോ വാഹനങ്ങള്‍ കഴുകുകയോ ചെയ്യരുതെന്ന്. ചീങ്കണ്ണികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഈ വെള്ളക്കെട്ടുകളില്‍ ഇപ്പോള്‍ ഒരു ടൂറിസം വികസിച്ചിരിക്കുന്നു. ചീങ്കണ്ണിയെ അടുത്തു കാണാം. ഭാഗ്യമുണ്ടെങ്കില്‍ വലിയ ചീങ്കണ്ണിയെ തൊടാം... ജംപിങ് ക്രൊക്കഡൈല്‍ ക്രുയിസിന്‍റെ പരസ്യ വാചകങ്ങള്‍ ഇങ്ങനെ.

അഞ്ചര മീറ്ററോളം വലുപ്പമുള്ള ചീങ്കണ്ണി ഊളിയിടുന്നതും വെള്ളത്തിനു മുകളിലേക്ക് ചാടുന്നതുമാണു കാഴ്ച. അഡലൈഡ് റിവര്‍ ക്രുയിസ് എന്ന ടൂറിസം ഗ്രൂപ്പാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. ബോട്ടിന്‍റെ ശബ്ദം കേള്‍ക്കുമ്പോഴേയ്ക്കും ചീങ്കണ്ണി നീന്തിവരാന്‍ തുടങ്ങും. ബോട്ടിലിരുന്ന് ഒരാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇറച്ചിക്കഷണമാണ് ലക്ഷ്യം. വടിയില്‍ കോര്‍ത്ത് ഒരു കഷണം ബീഫ് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കും. ചീങ്കണ്ണി അടുത്തേയ്ക്കു വരുമ്പോള്‍ വടി ഉയര്‍ത്തും. അതിനൊത്ത് ബോട്ടിന്‍റെ ഉയരത്തോളം എത്തി വാ പിളര്‍ക്കുന്ന ചീങ്കണ്ണിയെ കണ്ടു രസിക്കുന്നു ബോട്ടിലെ ആളുകള്‍. ഈ സമയത്ത് ചിലര്‍ അതിനെ തൊടുന്നു, ഫോട്ടൊയെടുക്കുന്നു. വെള്ളത്തിലേക്ക് ഇറച്ചിയിടുന്നയാളുടെ കൈയൊന്നു പിഴച്ചാല്‍... ബോട്ടിനുള്ളിലേക്ക് ചീങ്കണ്ണി എത്തിപ്പിടിച്ചാല്‍... ബോട്ടിലുള്ള ഒരാള്‍ പോലും ജീവനോടെ തിരിച്ചു വരില്ലെന്ന് ഉറപ്പ്.

ചീങ്കണ്ണി ചാടുന്ന ഫോട്ടൊ പത്രത്തില്‍ വന്നപ്പോള്‍ മുതല്‍ ഓസ്ട്രേലിയയില്‍ ഇതു വലിയ ചര്‍ച്ചയായി. ഭൂരിപക്ഷം പേര്‍ക്കും വിശ്വസിക്കാനാവുന്നില്ല ഇങ്ങനെയൊരു ചീങ്കണ്ണിയുടെ കാര്യം. വിശന്നിരിക്കുന്ന ചീങ്കണ്ണി ഇരതേടിയാണ് ബോട്ടിനു പുറകെ വരുന്നത്. ചെറിയ ഇറച്ചിക്കഷണങ്ങള്‍ നീട്ടിക്കൊടുത്ത് അതിന്‍റെ ആര്‍ത്തി ഇരട്ടിപ്പിച്ച് കണ്ടു രസിക്കുന്നതിലെ അപകടം തിരിച്ചറിയുന്നില്ല. എന്നാല്‍, ഔദ്യോഗികമായി ഇവിടെ ബോട്ട് ഓടിക്കാനുള്ള അംഗീകാരമുണ്ടെന്നു പറയുന്നു അഡലൈഡ് റിവര്‍ ക്രുയിസിലെ മാക്സിന്‍ ബോമാന്‍.

No comments:

Post a Comment