Sunday, 17 July 2011

സഞ്ജീവ് സക്സേന അറസ്റ്റില്‍

ന്യൂഡല്‍ഹി

വോട്ടിനു കോഴക്കേസില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിന്‍റെ സഹായി സഞ്ജീവ് സക്സേനയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 2008ല്‍ പാര്‍ലമെന്‍റില്‍ വോട്ട് ചെയ്യാന്‍ ബിജെപി അംഗങ്ങള്‍ക്കു കോഴ വാഗ്ദാനം ചെയ്തെന്നാണു കേസ്. കേസിലെ ആദ്യ അറസ്റ്റാണിത്. അന്വേഷണം വൈകിപ്പിക്കുന്നതില്‍ ഡല്‍ഹി പൊലീസിനെതിരേ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

യുപിഎ സര്‍ക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കോഴ വാഗ്ദാനം. ഒളി ക്യാമറയില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

2009ല്‍ സക്സേനയെ ഡല്‍ഹി പൊലീസിലെ കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണു കോടതി വിമര്‍ശനം നടത്തിയത്. കേസിലെ ആരോപണവിധേയര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണ്. പലരും ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഇവര്‍ക്കെതിരേ അന്വേഷണ നടപടികള്‍ ആരംഭിക്കാത്തതെന്തു കൊണ്ടെന്നു കോടതി ചോദിച്ചു. മുന്‍പു ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും രണ്ടാഴ്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണു പൊലീസ് സക്സേനയെ അറസ്റ്റ് ചെയ്തത്.

അന്വേഷണം ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് നീക്കം തുടങ്ങി. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കേസില്‍ നേരത്തേ ചോദ്യം ചെയ്ത ബിജെപി മുന്‍ എംപിമാരായ പഗന്‍സിങ് ഗുലാബ്സെ, മഹാവിര്‍ പഗോം എന്നിവരെയും അറസ്റ്റ് ചെയ്തേക്കും. ഇവരെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

No comments:

Post a Comment