Sunday, 17 July 2011

രാമനും ക്രിസ്തുവും പ്രതീകങ്ങള്‍

ഒന്നു രണ്ടു വര്‍ഷങ്ങളായി എറണാകുളത്തെ രാമായണ മാസാചരണവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന പേരാണ് ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍. ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ രാമായണ പാരായണത്തില്‍ സജീവമായി പങ്കെടുക്കു ന്നു എന്നതിലെ കൗതുകമാണ് തുടക്കത്തിലുണ്ടായിരുന്നത്. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ കര്‍ക്കിടക മാസത്തിലെ രാമായണ പാരായണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കാര്യങ്ങള്‍ എന്നു മനസിലാവും. വര്‍ഷങ്ങളായി മതങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കുന്ന ഒരാളെയാണ് പരിചയപ്പെടുക. തിങ്കളാഴ്ച അദ്ദേഹം എറണാകുളത്ത് ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ ഈ വര്‍ഷത്തെ രാമായണ പാരായണത്തിനായി എത്തും.

പഠിക്കുന്ന കാലത്തു തന്നെ രാമായണത്തെക്കുറിച്ചുള്ള പാഠ ഭാഗ ങ്ങള്‍ ഫാ. ആല്‍ബര്‍ട്ടി നെ ആകര്‍ഷിച്ചിരുന്നു. പിന്നെ വൈദികനാവാ നുള്ള പഠനകാലത്ത് വിവിധ മത ഗ്രന്ഥങ്ങളുമായി ഇടപെട്ടു. റോമില്‍ ധാര്‍മികതയിലെ ഭാഷ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ഡോക്റ്ററേറ്റ് പഠനം. റോമില്‍ നിന്നു തിരിച്ചു ബംഗളൂരുവില്‍ എത്തിക്കഴിഞ്ഞ് മറ്റു മത സമൂഹങ്ങളെ അടുത്തറിയാനാണ് ശ്രമിച്ചത്. ഓള്‍ ഇന്ത്യ ബിഷപ് കോണ്‍ ഫ്രന്‍സിന്‍റെ(സിബിസിഐ) സെക്രട്ടറിയായിരുന്നു പതിനേഴു വര്‍ഷക്കാലം. ഇക്കാലത്തും വിവിധ മതസമൂഹങ്ങളുമായി അടുത്തിടപഴകി. സമീപനങ്ങളില്‍ മാറ്റം വേണം എന്നു ബോധ്യമായി. മത ഗ്രന്ഥങ്ങളെ പൊതു സ്വത്തുക്കള്‍ എന്ന തരത്തിലാണ് സമീപിക്കേണ്ടത് എന്നു തോന്നി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചു. കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.

കേരളത്തില്‍ എത്തിയതിനു ശേഷം എന്‍. വി. കൃഷ്ണവാര്യര്‍, വയലാര്‍ രാമവര്‍മ തുടങ്ങിയവരു മായുള്ള പരിചയം ഫാ. ആല്‍ബര്‍ട്ടിനെ ഏറെ സ്വാധീനിച്ചു. എറണാകുളത്ത് ചാവറ സാംസ്കാരിക വേദി സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതും ഫാ. ആല്‍ബര്‍ട്ട്. അറുപതുകളുടെ അവസാനം ഓങ്കാരം ക്രിസ്തീയ പ്രാര്‍ഥനകളില്‍ ഇടം നേടിയിരുന്നു. അക്കാലത്തെ ചില കൂട്ടായ്മകളില്‍ രഘുപതി രാഘവ രാജാറാം...പാടുമ്പോള്‍ അന്നൊക്കെ സംശയമായിരുന്നു. എന്നാല്‍ പിന്നീട് ഇതൊക്കെ മാറി. രവീന്ദ്ര നാഥ ടഗോറിന്‍റെ ഗീതാഞ്ജലിയില്‍ നിന്നൊക്കെ പ്രാര്‍ഥനാ ഗീതങ്ങള്‍ സ്വീകരിച്ചു തുടങ്ങി. എല്ലാ ദിവസവും അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നു... തുടങ്ങി ഗീതാഞ്ജലിയിലെ ഭാഗങ്ങള്‍ ആര്‍ക്കും സ്വീകരിക്കാവുന്ന പ്രാര്‍ഥനകളാണ്. 1971ല്‍ ചാവറ സാംസ്കാരിക വേദിയുടെ ആദ്യത്തെ കൂട്ടായ്മയില്‍ കവി ജി. ശങ്കരക്കുറുപ്പ് പങ്കെടുത്തത് ഫാ. ആല്‍ബര്‍ട്ട് ഓര്‍ക്കുന്നു. ഈശ്വരനെത്തേടി ഞാന്‍ അലഞ്ഞൂ...എന്ന ഗാനം എല്ലാവരും ചേര്‍ന്ന് അന്ന് ആലപിച്ചു. ശങ്കരക്കുറുപ്പ് ആ ഗാനത്തിലെ സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു.

വിവേകാനന്ദന്‍റെ ഷി ക്കാഗോ പ്രസംഗത്തിന്‍റെ നൂറാം വാര്‍ഷികാചരണ വേളയില്‍ അവിടെ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘത്തില്‍ ഫാ. ആല്‍ബര്‍ട്ടും ഉണ്ടായിരുന്നു. ഇത്തരം യാത്രകള്‍ നല്‍കുന്ന സാംസ്കാരിക വിനിമയങ്ങള്‍ ഏറെ ഗുണം ചെയ്യുന്നവയാ ണ്.

എല്ലാ തത്വങ്ങള്‍ക്കും സാധാരണമായ ഒരു വ്യാഖ്യാനമുണ്ടെന്നു പറയുന്നു ഫാ. ആല്‍ബര്‍ട്ട്. അഹം ബ്രഹ്മാസ്മി, തത്വമസി - ഞാന്‍ ബ്രഹ്മമാണ് നീയും അതു തന്നെ. ശബ രിമല യാത്രയില്‍ ഈ തത്വമാണ് അടങ്ങിയിരിക്കുന്നത്. മല കയറുന്നത് അയ്യപ്പന്മാരാണ്. അവര്‍ ദര്‍ശിക്കാന്‍ പോകുന്നത് അയ്യപ്പനെയാണ്. മറ്റു മതങ്ങളോടുള്ള തുറന്ന സമീപനം ഒരു മതത്തിന്‍റെയും തനിമ നഷ്ടപ്പെടുത്തില്ല.

രാമായണം വായിക്കുമ്പോഴും പഠിക്കുമ്പോഴും അതിനെ ബൈബിളുമായി താരതമ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല ഫാ. ആല്‍ബര്‍ട്ട്. അതിനു കാരണവുമുണ്ട്. രണ്ടു കൃതികളും ജീവിത ഗന്ധികളാണ്. രാമനും ക്രിസ്തുവും രണ്ടു പ്രതീകങ്ങളാണ്. അവരുടെ വഴികള്‍ രണ്ടാണ്. രീതികള്‍ വ്യത്യസ്തമാണ്. എന്നാല്‍ രണ്ടു ജീവിതങ്ങളും ഒരു പോലെ സുഗന്ധം പരത്തുന്നു. വിവിധ നിറത്തിലും ഗന്ധങ്ങളിലുമുള്ള പൂക്കള്‍ ഉള്ളതു തന്നെയാണ് ഒരു പൂന്തോട്ടത്തിന്‍റെ വൈശിഷ്ട്യം എന്നാണ് കരുതേണ്ടത്.



(തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉപാസനയുടെ ഡയറക്റ്ററാണ് ഫാ. ഡോ. ആല്‍ബര്‍ട്ട്

നമ്പ്യാപറമ്പില്‍)

No comments:

Post a Comment